ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ ഓണം, അമ്മയുടെ വീട്ടില്‍ ആയിരിന്നു. അപ്പൂപ്പന്റെ പിറന്നാളും , തിരുവോണവും ഒരു ദിവസം ആയതിനാല്‍ ആ പതിവ് ഇതെ വരെ തെറ്റിയിട്ടില്ല! കുറെ വര്‍ഷം മുന്‍പ് വരെ, 3 ഓണത്തിനും സദ്യ ഉണ്ടായിരിന്നു. ഒന്നാം ഓണത്തിന് വല്ല്യമ്മയുടെ വീട്ടില്‍, തിരുവോണത്തിന് അപ്പൂപ്പന്റെ വീട്ടില്‍, മൂന്നാം ഓണത്തിന് എന്റെ വീട്ടില്‍. ഇതായിരിന്നു പതിവ്. ഊഞ്ഞാല്‍ ഇടുന്നതാണ് ആദ്യത്തെ ജോലി. ആദ്യം തെറ്റിയ പതിവും അത് തന്നെ ആയിരിന്നു. ഞങ്ങള്‍ വളര്‍ന്നത് കൊണ്ടാണോ, അതോ ഊഞ്ഞാല്‍ ഇട്ടിരിന്ന മരം ഇല്ലാഞ്ഞിട്ടാണൊ എന്തൊ, ഊഞ്ഞാല്‍ ഇപ്പൊ ഇടാറില്ല. അതിനും മുന്നെ, അത്തപൂക്കളം മാഞ്ഞ് പോയിരിന്നു. രാവിലെ, ഞാനും , എന്റെ വല്ല്യമ്മയുടെ മകനും കൂടി ഒരു കവറും എടുത്തിറങ്ങും. വീട്ടില്‍ നിന്ന് തന്നെ കുറെ പൂക്കള്‍ കിട്ടും. ബാക്കി രാവിലെ ഒരു കറക്കം കറങ്ങിയാല്‍ ഒപ്പിക്കാവുന്നതെ ഉള്ളു! എല്ലാം ഇപ്പോള്‍ ഓര്‍മ്മ മാത്രം.

ഇത്തവണത്തെ ഓണത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അമ്മൂമ്മയോ , അമ്മയോ വല്യമ്മയോ അല്ല സദ്യ ഒരുക്കുന്നത്. എവിടെയോ ആരോ ഉണ്ടാക്കി കൊണ്ട് വരുന്ന കാറ്റേര്‍ഡ് സദ്യ! അത് കൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും എന്റെ വീട്ടില്‍ തന്നെ നില്‍ക്കുന്നു..കഴിക്കാന്‍ നേരത്ത് പോയാല്‍ മതിയല്ലോ!